കുവൈറ്റ് സിറ്റി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തോളം പൗരന്മാരും താമസക്കാരും കുവൈറ്റിലേക്ക് മടങ്ങുന്നതിനായി അപേക്ഷ നൽകിയതായി കുവൈറ്റ് എയർവേയ്‌സ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ വെള്ളിയാഴ്ച അറിയിച്ചു.
എയർലൈനിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, വരും ദിവസങ്ങളിൽ ഏകദേശം 1,600 കുവൈറ്റ് പൗരന്മാർ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമെന്നും അവിടെനിന്ന് പ്രത്യേക ക്രമീകരണങ്ങളിലൂടെ കരമാർഗ്ഗം കുവൈറ്റിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ പ്രത്യേക സാഹചര്യങ്ങളും കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ചതും കാരണം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ പ്രവർത്തനക്ഷമമല്ലെങ്കിലും ഏത് നിമിഷവും പ്രവർത്തനം ആരംഭിക്കാൻ പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാന സർവീസുകൾ തടസ്സപ്പെട്ടെങ്കിലും ദേശീയ വിമാനക്കമ്പനിക്ക് ഇതുവരെ സാമ്പത്തിക നഷ്ടങ്ങളോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് അൽ ഫഖാൻ ഊന്നിപ്പറഞ്ഞു. ട്രാൻസിറ്റ് ഏരിയയിൽ കുടുങ്ങിക്കിടന്ന കുവൈറ്റ് എയർവേയ്‌സിലെയും മറ്റ് വിമാനക്കമ്പനികളിലെയും ഏകദേശം 1,200 ഓളം യാത്രക്കാർ ഇതിനകം തന്നെ കരമാർഗ്ഗം സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്ക് തിരിക്കുകയും അവിടെനിന്ന് തങ്ങളുടെ യാത്രകൾ തുടരുകയും ചെയ്തിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.


