കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യം പരിഹസിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയെ തുടർന്നു മൂന്ന് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് കുവൈത്തി പൗരന്മാരും ഒരാൾ കൊളംബിയൻ സ്വദേശിയുമാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെ, രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തെ പരിഹസിക്കുന്ന വീഡിയോ കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. തെറ്റായ വാർത്ത പ്രചരിപ്പിക്കൽ, രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനി വരുത്തൽ, ടെലിഫോൺ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ പിടികൂടിയത്.ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, ഇത്തരത്തിലുള്ള പ്രവൃത്തികൾ അംഗീകരിക്കാനാവാത്തതാണ്. സംഭവത്തിൽ ബന്ധപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനി വരുത്തുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.നിലവിലെ സാഹചര്യത്തിൽ ദേശീയ ഉത്തരവാദിത്തം എല്ലാവരും പാലിക്കണം എന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


