കുവൈത്ത് സിറ്റി: വിമാനയാന മേഖലയിലെ സാഹചര്യം സ്ഥിരതയിലേക്കുള്ള സൂചനകൾ കാണിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച (മാർച്ച് 8) മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ജസീറ എയർവേയ്‌സ് സിഇഒ ബരതൻ ബാസുബതി അറിയിച്ചു.ശനിയാഴ്ച രാവിലെ കമ്പനി സീനിയർ മാനേജ്മെന്റും ഓപ്പറേഷൻ ടീമുകളും ഉൾപ്പെട്ട അടിയന്തര യോഗം ചേർന്ന് സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർവീസുകൾ പുനരാരംഭിക്കുന്നതിലൂടെ കുവൈത്തിനെ ജിസിസി രാജ്യങ്ങളുമായും മറ്റ് പ്രധാന അന്താരാഷ്ട്ര മാർക്കറ്റുകളുമായും വീണ്ടും ബന്ധിപ്പിക്കാൻ കഴിയുമെന്ന് ബാസുബതി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരിൽ നിന്നും വിവിധ രാജ്യങ്ങളുടെ എംബസികളിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നും വ്യാപാര പങ്കാളികളിൽ നിന്നും സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് നിരവധി ചോദ്യം വന്നതായും അദ്ദേഹം അറിയിച്ചു.ആവശ്യമായ സർക്കാർ അനുമതികളും സുരക്ഷാ സാഹചര്യങ്ങളും ഉറപ്പായാൽ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ കമ്പനി പൂർണ സജ്ജമാണെന്നും സിഇഒ വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിരോധ മന്ത്രാലയം, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ നൽകിയ പിന്തുണയ്ക്ക് ജസീറ എയർവേയ്‌സ് നന്ദി രേഖപ്പെടുത്തി.പ്രദേശത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യങ്ങളെ നേരിടാൻ കമ്പനി എമർജൻസി പ്ലാനുകളും അധിക സുരക്ഷാ നടപടികളും സജീവമാക്കിയിരുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകിയതെന്നും ബാസുബതി കൂട്ടിച്ചേർത്തു.


