കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്ത് വീണ മിസൈൽ അവശിഷ്ടങ്ങളും സംശയാസ്പദ വസ്തുക്കളും സംബന്ധിച്ച 229 റിപ്പോർട്ടുകൾ സുരക്ഷാ സേനകൾ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാരിന്റെ കമ്മ്യൂണിക്കേഷൻ സെന്റർ ശനിയാഴ്ച നടത്തിയ രണ്ടാമത്തെ സംയുക്ത മാധ്യമ ബ്രീഫിംഗിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ അബു സുലൈബ് ആണ് ഇത് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം മാത്രം 64 റിപ്പോർട്ടുകൾ ലഭിച്ചതായും, കുവൈത്ത് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ ബോംബ് നിർവീര്യമാക്കൽ സംഘങ്ങൾ (EOD) ഇവയെല്ലാം വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം, സിവിൽ ഡിഫൻസ് 17 മുന്നറിയിപ്പ് സൈറൺ കൂടി പ്രവർത്തിപ്പിച്ചതോടെ, ആക്രമണം ആരംഭിച്ചതിനുശേഷം മൊത്തം 67 സൈറൺ രാജ്യത്ത് മുഴങ്ങിയതായി അധികൃതർ അറിയിച്ചു.കൂടാതെ, ഫെബ്രുവരി 28 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ വിസിറ്റ് വിസകൾക്ക് ഒരു മാസം സ്വമേധയാ നീട്ടൽ അനുവദിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിന് പുറത്തുള്ള റെസിഡന്റുകൾക്ക് അധികമായി മൂന്ന് മാസം വരെ വിദേശത്ത് തുടരാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്നും, സൈനിക പ്രവർത്തനങ്ങളോ മിസൈലുകളോ സംബന്ധിച്ച ഉള്ളടക്കം പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത് സമൂഹത്തിൽ കലഹവും തെറ്റായ വിവരങ്ങളും പടരാൻ ഇടയാക്കാമെന്നും മുന്നറിയിപ്പ് നൽകി.
