കുവൈത്ത് സിറ്റി: മാർച്ച് 7 ശനിയാഴ്ച പുലർച്ചെ മുതൽ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകളുടെ ആക്രമണം കുവൈത്ത് സായുധസേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി അറിയിച്ചു.
രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിൽ പ്രവേശിച്ച 7 ഡ്രോണുകളെ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ചില വസ്തു നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന പൊട്ടിത്തെറി ശബ്ദങ്ങൾ ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഡ്രോണുകളും തടയുന്നതിനിടെ വ്യോമ പ്രതിരോധ സംവിധാനം നടത്തിയ ഇന്റർസെപ്ഷൻ പ്രവർത്തനങ്ങളുടെ ഫലമാണെന്നും സൈന്യം വ്യക്തമാക്കി.
സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു.
കുവൈത്ത് സായുധസേന പൂർണ ജാഗ്രതയിലും സജ്ജതയിലും തുടരുകയാണെന്നും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും സൈന്യം വ്യക്തമാക്കി.


