കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം.
അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കരുതെന്ന നിർദ്ദേശം സഹകരണ സംഘങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സഹകരണ സംഘങ്ങളിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ നേരിട്ടുള്ള പരിശോധനകൾക്ക് ശേഷമാണ് ഈ അറിയിപ്പ്.വിപണിയിൽ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തെ 92 സപ്ലൈ സെന്ററുകളിലും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യൂണിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ്, സാമൂഹിക കാര്യ മന്ത്രാലയം എന്നിവയുമായി ചേർന്ന് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. കേന്ദ്ര വിപണികളിലേക്ക് തടസ്സമില്ലാതെ ചരക്കുകൾ എത്തിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ മേഖലകളിലും അടിസ്ഥാന ചരക്കുകളുടെ ലഭ്യത ഉറപ്പാക്കാൻ സ്റ്റോക്ക് നിലവാരം നിരന്തരം നിരീക്ഷിക്കുന്നു. യുദ്ധസമാനമായ സാഹചര്യങ്ങളിലും ഉപഭോഗം കൂടുന്ന സമയങ്ങളിലും വിപണിയിൽ കൃത്രിമമായ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനമാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.


