കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണങ്ങൾക്കെതിരെ നടത്തിയ പ്രതിരോധ നടപടികളിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ 21 മിസൈൽ/ഡ്രോൺ അവശിഷ്ട റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം ആകെ റിപ്പോർട്ടുകളുടെ എണ്ണം 442 ആയി.
ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് മാധ്യമ ബ്രീഫിംഗിൽ പറഞ്ഞു, റിപ്പോർട്ടുകൾ ലഭിച്ച ഉടൻ തന്നെ വിദഗ്ധ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ച് പ്രദേശങ്ങൾ സുരക്ഷിതമാക്കി ജനങ്ങളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കിയതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ മുന്നറിയിപ്പ് സൈറൺ മുഴക്കിയതോടെ, ആക്രമണം ആരംഭിച്ചതിനുശേഷം സൈറൺ മൊത്തം 98 തവണ പ്രവർത്തിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
മാളുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് ശാന്തമായി അടിയന്തര പുറംവാതിലുകളിലൂടെ പുറത്തേക്ക് പോകണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. പ്രതിസന്ധിക്കാലത്ത് പ്രവർത്തിക്കുന്ന പ്രതിരോധ, ആഭ്യന്തര, നാഷണൽ ഗാർഡ്, അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ സേവനങ്ങൾക്ക് അദ്ദേഹം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.
