കുവൈറ്റ് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ ഗുണനിലവാരമില്ലാത്ത മത്സ്യം പിടികൂടി.
പ്രാദേശിക മത്സ്യവിപണികളിൽ നിന്ന് മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത 111 കിലോഗ്രാം പഴകിയ മത്സ്യമാണ് അധികൃതർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിക്കാൻ ഉത്തരവിട്ട അതോറിറ്റി, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു.മറ്റൊരു പരിശോധനയിൽ, വൻതോതിൽ മായം ചേർത്ത ചെമ്മീനും അധികൃതർ കണ്ടെടുത്തു. ഇറക്കുമതി ചെയ്ത ഐസ് കട്ട പിടിച്ച 83 കിലോഗ്രാം ചെമ്മീൻ, ഐസ് ഉരുക്കി ‘താസ’ (ഫ്രഷ്) കുവൈറ്റ് ചെമ്മീൻ എന്ന വ്യാജേന വിൽക്കാൻ ശ്രമിച്ചതിനാണ് പിടികൂടിയത്.
ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഉപഭോക്താക്കളെ കബളിപ്പിച്ചതിനും ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു. വിപണിയിലെ കള്ളത്തരങ്ങൾ തടയാനും ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിരീക്ഷണം കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
