കുവൈറ്റ് സിറ്റി: തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമ്മിക്കുകയും രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമായി വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കുവൈറ്റ് പൗരന്മാരായ രണ്ട് പേർക്കും ഒരു കൊളംബിയൻ സ്വദേശിക്കും ജാമ്യം നിഷേധിച്ചു.
പ്രതികളെ അന്വേഷണം പൂർത്തിയാകുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗവും സ്റ്റേറ്റ് സെക്യൂരിറ്റി സർവീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും തെറ്റായ വിവരങ്ങളുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് അധികൃതർ കണ്ടെത്തി.
പൊതുജനസമാധാനത്തിന് ഭംഗം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീഡിയോ നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, പൊതുക്ഷേമത്തെ ദോഷകരമായി ബാധിക്കുക, ആശയവിനിമയ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
