കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വർണ്ണ വിപണിയിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന രീതികൾക്കെതിരെ നടപടി ശക്തമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയം. തലസ്ഥാന ഗവർണറേറ്റിലെ സ്വർണ്ണ വിപണിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് നിയമലംഘനങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സ്വർണ്ണം വിൽക്കാൻ വിസമ്മതിക്കുക, നിശ്ചിത അളവിൽ കൂടുതൽ വാങ്ങിയാലേ വിൽക്കൂ എന്ന് ശഠിക്കുക തുടങ്ങിയ പരാതികളെത്തുടർന്നാണ് മന്ത്രാലയത്തിന്റെ ഫീൽഡ് ടീം പരിശോധന നടത്തിയത്.
പ്രദർശിപ്പിച്ച വിലയേക്കാൾ ഉയർന്ന തുക ഈടാക്കുക, സ്റ്റോക്ക് ഉണ്ടായിട്ടും ഉപഭോക്താക്കൾക്ക് സ്വർണ്ണം നൽകാതിരിക്കുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കുറഞ്ഞ അളവിൽ സ്വർണ്ണം വാങ്ങാനെത്തുന്നവരെ ചില കടകൾ തിരിച്ചയക്കുന്നതായും ബൾക്ക് ആയി വാങ്ങാൻ നിർബന്ധിക്കുന്നതായും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവണതകൾ വിപണിയുടെ സുതാര്യതയെ ബാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ കൃത്രിമമായ വിലക്കയറ്റം തടയുന്നതിനുമായി മന്ത്രാലയത്തിന്റെ നിരീക്ഷണം തുടരും. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി കടുത്ത നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. വ്യാപാരികൾ മന്ത്രാലയത്തിന്റെ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
