കുവൈത്ത് സിറ്റി: അടുത്തിടെ പെയ്ത ശക്തമായ മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കുന്നതിനായി പൊതുമരാമത്ത് മന്ത്രാലയം അടിയന്തര പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രധാന റോഡുകളുമായി ബന്ധമുള്ള നിർണായക സ്ഥലങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടിയന്തര സംഘങ്ങൾക്ക് വെള്ളം വേഗത്തിൽ ഒഴുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. സബാഹ് അൽ-അഹ്മദ് പ്രദേശവും മന്ത്രി സന്ദർശിച്ചു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും എമർജൻസി ടീമുകളെ വിന്യസിച്ച് പരമാവധി സജ്ജതയോടെ പ്രവർത്തിക്കുന്നതായി മന്ത്രാലയം അറിയിച്ചു. വെള്ളക്കെട്ട് നീക്കാൻ പമ്പുകളും ടാങ്കറുകളും ഉൾപ്പെടെ ആവശ്യമായ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.ഇതിനിടെ മഴയെ തുടർന്ന് ചില പ്രധാന റോഡുകൾ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി അടച്ചു.
അതേസമയം തൊഴിലാളികളുടെ സുരക്ഷ പരിഗണിച്ച് ഡെലിവറി കമ്പനികളും പുറംപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നിർദ്ദേശിച്ചു.കൂടാതെ കുവൈത്ത് മുനിസിപ്പാലിറ്റിയും സാമൂഹ്യകാര്യ മന്ത്രാലയവും മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് വെള്ളക്കെട്ട് നീക്കാനും ജനങ്ങൾക്ക് സഹായം നൽകാനും സജ്ജമായി പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
