കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കണ്ടെത്തിയ 9 ശത്രു ഡ്രോണുകൾ പ്രത്യേക സേന വെടിവെച്ച് തകർത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ കൃത്യമായും വേഗത്തിലുള്ളതുമായ നടപടികളാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവും സുരക്ഷാ ബന്ധങ്ങളും മീഡിയ വിഭാഗത്തിന്റെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൂസലൈബ് മാധ്യമ ബ്രിഫിംഗിൽ പറഞ്ഞു. പ്രത്യേക സേനയുടെ ഈ നടപടി വ്യോമ പ്രതിരോധ സേനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയായും ഉയർന്ന ജാഗ്രതയും തയ്യാറെടുപ്പും പ്രകടമാക്കുന്നതുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിരോധ ഇടപെടലുകളിൽ നിന്നുണ്ടായ അവശിഷ്ടങ്ങൾ വീണതായി 14 റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർവീര്യമാക്കുന്ന സംഘം കൈകാര്യം ചെയ്തു. ആക്രമണം ആരംഭിച്ചതിനു ശേഷം ഇതുവരെ 579 റിപ്പോർട്ടുകൾക്ക് നടപടിയെടുത്തിട്ടുണ്ട്.
ഇതിനിടെ രാജ്യത്ത് സൈറൺ നാല് തവണ പ്രവർത്തിപ്പിച്ചതായി, ആക്രമണം ആരംഭിച്ചതിന് ശേഷം ആകെ 146 തവണ സൈറൺ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകാൻ സ്മാർട്ട് ഉപകരണങ്ങളിലൂടെ പ്രവർത്തിക്കുന്ന എർലി വാർണിംഗ് സിസ്റ്റവും സജീവമാക്കിയതായി മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
