കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കുകൾ ദീർഘകാലമായി നിർത്തിവെച്ചിരുന്ന സേവിങ്സ് അക്കൗണ്ട് സമ്മാന നറുക്കെടുപ്പുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഏകദേശം 18.2 ദശലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 500 കോടിയിലധികം രൂപ) സമ്മാനത്തുകയായി വിതരണം ചെയ്യാനാണ് ബാങ്കുകളുടെ തീരുമാനം.
എന്നാൽ, ഇത്തവണ കൂടുതൽ സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഒരേ വ്യക്തി തന്നെ വീണ്ടും വീണ്ടും വലിയ സമ്മാനങ്ങൾ നേടുന്നത് തടയാനുള്ള കർശന നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിലെ പ്രധാന ആകർഷണം. ഒരിക്കൽ വലിയ തുക സമ്മാനം നേടിയ ഉപഭോക്താവിന് നിശ്ചിത കാലയളവ് വരെ അതേ ബാങ്കിന്റെ നറുക്കെടുപ്പുകളിൽ വീണ്ടും പങ്കെടുക്കാൻ സാധിക്കില്ല.
സമ്മാനത്തുകയുടെ മൂല്യം അനുസരിച്ചായിരിക്കും ഈ ‘കൂളിംഗ് ഓഫ്’ പിരീഡ് നിശ്ചയിക്കുക. നറുക്കെടുപ്പുകളിൽ എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ബാങ്കിംഗ് മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി ഏകീകൃതമായ ഗവേണൻസ് സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. നറുക്കെടുപ്പ് നടപടിക്രമങ്ങൾ സ്റ്റാൻഡേർഡ് ചെയ്യുകയും അധികൃതരുടെ മേൽനോട്ടം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മന്ത്രാലയത്തിന്റെയും സെൻട്രൽ ബാങ്കിന്റെയും നിബന്ധനകൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇനി നറുക്കെടുപ്പുകൾ നടക്കുകയുള്ളൂ. വരും ആഴ്ചകളിൽ തന്നെ വിവിധ ബാങ്കുകൾ തങ്ങളുടെ മെഗാ നറുക്കെടുപ്പുകളുടെ തീയതികൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
