കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ പരിസ്ഥിതി സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള സംയുക്ത ഏകോപനം കുവൈറ്റ് ശക്തമാക്കുന്നു. വികസന-സുസ്ഥിരതാ സഹമന്ത്രി ഡോ. റീം അൽ ഫലീജിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ മൂന്നാമത് ഏകോപന യോഗം തിങ്കളാഴ്ച ചേർന്നു. മേഖലയിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ സ്ഥാപനങ്ങളെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നിലവിലെ സാഹചര്യങ്ങൾ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് യോഗം വിശദമായി വിലയിരുത്തി. വിവിധ അതോറിറ്റികൾ സമർപ്പിച്ച ഏറ്റവും പുതിയ സാങ്കേതിക റിപ്പോർട്ടുകളും എൻവയോൺമെന്റൽ മോണിറ്ററിംഗ് ഫലങ്ങളും യോഗത്തിൽ ചർച്ചയായി.
മുൻപ് നടന്ന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും, പരിസ്ഥിതി സംബന്ധമായ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പുതിയ സംവിധാനങ്ങളും ഡോ. റീം അൽ ഫലീജ് വിലയിരുത്തി.രാജ്യത്തെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഏത് വെല്ലുവിളിയെയും നേരിടാൻ സർക്കാർ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുമുള്ള നടപടികൾ വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന് മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സാങ്കേതിക പരിശോധനകൾ നടത്താനും റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
