കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമപരിധിയിൽ പ്രവേശിച്ച 14 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലുകളും 46 ശത്രു ഡ്രോണുകളും പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കോളണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിൽ, ഇവയെല്ലാം നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് കൈകാര്യം ചെയ്തതായും അറിയിച്ചു.
ആക്രമണത്തിനിടെ വടക്കൻ പ്രദേശത്തെ ഒരു താമസ മേഖലയിലേക്ക് ഷ്രാപ്പ്‌നൽ വീണതിനെ തുടർന്ന് ചിലർക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടികൾ സ്വീകരിച്ചതായും അറിയിച്ചു. കൂടാതെ ലാൻഡ് ഫോഴ്‌സ് എൻജിനീയറിംഗ് വിഭാഗത്തിലെ സ്‌ഫോടക വസ്തു നിർവീര്യമാക്കൽ സംഘങ്ങൾ 22 റിപ്പോർട്ടുകൾ കൈകാര്യം ചെയ്‌തതും, സൈന്യത്തിന്റെ അഗ്നിശമന സംഘങ്ങൾ 3 സംഭവങ്ങളിൽ ഇടപെട്ടതും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സായുധ സേന ഉയർന്ന ജാഗ്രതയോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
