കുവൈത്ത് സിറ്റി: ക്രിപ്റ്റോ കറൻസി, സ്വർണ്ണ വ്യാപാരം എന്നിവയുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിന് കുവൈത്ത് ക്രിമിനൽ കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ, ഇരയിൽ നിന്ന് തട്ടിയെടുത്ത 1,57,000 കുവൈത്ത് ദിനാർ പിഴയായും സംഘം ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
ക്രിപ്റ്റോ കറൻസിയിലും സ്വർണ്ണത്തിലും നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ ലാഭം കൊയ്യാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഈ പരസ്യങ്ങളിൽ ആകൃഷ്ടനായ ഒരു വിരമിച്ച ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. വൻ ലാഭം പ്രതീക്ഷിച്ച ഇദ്ദേഹം വലിയൊരു തുക കടമെടുത്താണ് പ്രതികൾക്ക് കൈമാറിയത്.
എന്നാൽ പണം കൈമാറിയതിന് ശേഷം യാതൊരുവിധ നിക്ഷേപങ്ങളും നടന്നില്ലെന്ന് മനസ്സിലാക്കിയ ഇദ്ദേഹം താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിയുകയായിരുന്നു. പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. യാതൊരുവിധ യഥാർത്ഥ നിക്ഷേപങ്ങളും നടത്താതെ പണം തട്ടിയെടുക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. വിദേശ നിക്ഷേപങ്ങളുടെയും ക്രിപ്റ്റോ വ്യാപാരങ്ങളുടെയും മറവിൽ നടക്കുന്ന ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.
