കുവൈത്ത്സിറ്റി: കുട്ടികളുടെ സംരക്ഷണ ചുമതല (കസ്റ്റഡി) അമ്മയ്ക്ക് നൽകിക്കൊണ്ട് കുവൈത്ത് ഫാമിലി കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. കുട്ടികളുടെയും മാതാവിന്റെയും ജീവിതച്ചെലവുകൾക്കായി പിതാവ് പ്രതിമാസം കൃത്യമായ തുക നൽകണമെന്നും കോടതി ഉത്തരവിട്ടു. അഡ്വക്കേറ്റ് ഇസ്രാ അൽ ഹദ്ദാദ് മുഖേന സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. കോടതി ഉത്തരവ് പ്രകാരം, ഭാര്യയുടെ ചെലവിനായി പ്രതിമാസം 70 കുവൈത്ത് ദിനാറും, കുട്ടികളുടെ ഭക്ഷണം, വസ്ത്രം എന്നിവയ്ക്കായി 150 ദിനാറും പിതാവ് നൽകണം.
കൂടാതെ, വീട്ടുജോലിക്കാരിയുടെ ശമ്പളമായി 100 ദിനാറും കുട്ടികൾ താമസിക്കുന്ന വീടിന്റെ വാടകയിനത്തിൽ 70 ദിനാറും ഉൾപ്പെടെ ആകെ 390 ദിനാർ പ്രതിമാസം നൽകാൻ കോടതി ബാധ്യസ്ഥനാക്കി. കേസ് ഫയൽ ചെയ്ത തീയതി മുതൽ ഇതിന് പ്രാബല്യമുണ്ടാകും. പ്രതിമാസ തുകയ്ക്ക് പുറമെ, വീട്ടുജോലിക്കാരിയെ നിയമിക്കുന്നതിനായുള്ള ചെലവിലേക്കായി 750 ദിനാറും കുട്ടികളുടെ താമസ്ഥലം സജ്ജീകരിക്കുന്നതിനായി (ഫർണിഷിംഗ്) 1000 ദിനാറും പിതാവ് ഒറ്റത്തവണയായി നൽകണം. കോടതി ചെലവുകളും അഭിഭാഷക ഫീസായി 50 ദിനാറും പിതാവ് തന്നെ വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ഹർജിയിലെ മറ്റ് ചില ആവശ്യങ്ങൾ കോടതി തള്ളി.
