ലോകത്തെ 20 ശതമാനം എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണമായും തുറന്നുകൊടുത്തതായി ഇറാൻ. എന്നാൽ അമേരിക്ക ഇറാൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കുമുള്ള ഉപരോധം തുടർന്നാൽ കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പുനൽകി. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഇറാൻ്റെ പ്രഖ്യാപനം.ഇറാൻ്റെ നിർദേശങ്ങളനുസരിച്ചുള്ള പാതകളിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി എക്സിൽ കുറിച്ചു. കപ്പലുകൾ ടോൾ നൽകേണ്ടതുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇറാൻ്റെ അനുമതിയുള്ള ഇടനാഴികളിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കൂ എന്ന് ഡാറ്റ ഏജൻസിയായ കെപ്ലർ വ്യക്തമാക്കി.
ഇറാനുമായി ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണമായ ധാരണയിലെത്തുന്നത് വരെ അമേരിക്കൻ ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്ക് തുറന്ന നടപടിയെ ആദ്യം സ്വാഗതം ചെയ്ത ട്രംപ്, പിന്നീട് അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ഉപരോധം തുടരുന്നത് കഴിഞ്ഞയാഴ്ച അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് ഇറാൻ പ്രതികരിച്ചു. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖെർ ഖാലിബാഫ് പറഞ്ഞു.
ഏഴ് ആഴ്ച നീണ്ട യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാനെ നിർബന്ധിതരാക്കുന്നതിനാണ് ഈയാഴ്ച ആദ്യം ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകളിൽ ആണവ പദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമായിരുന്നില്ല. എന്നാൽ ഈ വാരാന്ത്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാൻ ചർച്ചയ്ക്ക് തയാറാണെന്നും ഉടൻ കൂടിക്കാഴ്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
