കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിൽ ‘പൊക്കാഹൊണ്ടാസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈജിപ്ഷ്യൻ ഇൻഫ്ലുവൻസർ ഉൾപ്പെട്ട കേസ് കുവൈറ്റിൽ പുതിയ വഴിത്തിരിവിലേക്ക്. തുടക്കത്തിൽ പൊതുമര്യാദ ലംഘിച്ചെന്ന പേരിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ അതീവ ഗൗരവകരമായ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പ്രതിയായ ഇൻഫ്ലുവൻസറെയും മാതാവിനെയും കൂടാതെ ഇവർക്കൊപ്പം പ്രവർത്തിച്ചിരുന്ന വലിയൊരു ശൃംഖലയെത്തന്നെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ആസ്തിയിലുണ്ടായ അസാധാരണമായ വർദ്ധനവിനെക്കുറിച്ച് നടന്ന പരിശോധനയിലാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രതികളിൽ നിന്ന് ലഭിച്ച മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇതൊരു സംഘടിത കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. നിയമത്തിന് മുകളിൽ ആരുമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ കേസ് പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണുള്ളത്. പ്രമുഖ സോഷ്യൽ മീഡിയ താരങ്ങൾ ഉൾപ്പെട്ട ഈ കേസ് പ്രവാസി സമൂഹത്തിനിടയിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.



