കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി ഒരു മാസത്തിനിടെ 511 വാണിജ്യ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 28 മുതൽ മാർച്ച് 30 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. വിപണിയിലെ കൃത്രിമങ്ങൾ തടയാൻ മന്ത്രാലയം പരിശോധന കർശനമാക്കിയിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങളും അറബി ഭാഷ ഉപയോഗിക്കാത്തതിനാണ്. 205 കേസുകളാണ് ഈ വിഭാഗത്തിൽ മാത്രം രേഖപ്പെടുത്തിയത്. രണ്ടാമതായി സാധനങ്ങളുടെ വില പ്രദർശിപ്പിക്കാത്തതിന് 128 കേസുകളും റിപ്പോർട്ട് ചെയ്തു. സാധനങ്ങൾ തിരിച്ചെടുക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച വിവരങ്ങൾ അറബി ഭാഷയിൽ വ്യക്തമായി പ്രദർശിപ്പിക്കാത്തതിന് 77 കേസുകൾ കൂടി ചാർജ് ചെയ്തിട്ടുണ്ട്. നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയതിന് 57 കേസുകളുണ്ട്.
സാധനങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങളും വിലയും നൽകി പരസ്യം ചെയ്തതിന് 44 കേസുകളും ചുമത്തി. മേഖലയിലെ യുദ്ധസാഹചര്യങ്ങൾ മുതലെടുത്ത് വില വർദ്ധിപ്പിക്കാനോ ഉപഭോക്താക്കളെ വഞ്ചിക്കാനോ ഉള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ സുതാര്യത ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
