കുവൈറ്റ് സിറ്റി: ഏഴ് മാസം പ്രായമുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസിൽ കുവൈറ്റ് സ്വദേശിക്ക് കോടതി ശിക്ഷയിൽ ഇളവ് അനുവദിച്ചു. ക്രിമിനൽ കോടതി നേരത്തെ വിധിച്ച അഞ്ച് വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി റദ്ദാക്കുകയും രണ്ട് വർഷമായി കുറയ്ക്കുകയും ചെയ്തു. 200 ദിനാർ ജാമ്യത്തുക കെട്ടിവെച്ചാൽ ശിക്ഷാ കാലാവധിയിൽ ഇളവ് ലഭിക്കാവുന്ന നിബന്ധനകളോടെയാണ് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
തന്റെ ഭാര്യയെ മർദ്ദിക്കുന്നതിനിടയിൽ പ്രതി മനഃപൂർവ്വം ഏഴ് മാസം പ്രായമുള്ള പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നും ഇതേത്തുടർന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്നുമാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. കുട്ടിയോടുള്ള അവഗണന, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ, കുട്ടിയെ ഉപദ്രവിക്കണമെന്ന ക്രിമിനൽ ഉദ്ദേശ്യം പിതാവിനുണ്ടായിരുന്നില്ലെന്നും അതിനാൽ ‘മരണത്തിലേക്ക് നയിച്ച മർദ്ദനം’ എന്ന വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ നവാഫ് അൽ വുഹൈബ് കോടതിയിൽ വാദിച്ചു.
ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലൂടെയാണ് പ്രതിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതെന്നും അത് അസാധുവാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശാസ്ത്രീയ വശങ്ങൾ ലംഘിച്ചുകൊണ്ടാണ് ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിയതെന്നും മരണകാരണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം വാദിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങൾ ഭാഗികമായി അംഗീകരിച്ച കോടതി, മനഃപൂർവ്വമല്ലാത്ത നരഹത്യ എന്ന നിലയിലാണ് ശിക്ഷാ കാലാവധി കുറയ്ക്കാൻ ഉത്തരവിട്ടത്. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കേസിൽ പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ ശിക്ഷ ലഘൂകരിക്കുന്നതിൽ നിർണ്ണായകമായി.
