കുവൈറ്റ് സിറ്റി: രാജ്യത്തെ സലൂണുകളിലും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ആരോഗ്യ സുരക്ഷയും പ്രൊഫഷണൽ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ മുതൈരി ഭരണപരമായ ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനത്തിന് ഒരു വർഷത്തെ കാലാവധിയുണ്ടാകും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങൾ ആരോഗ്യ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.
പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. മോന അൽ ഖബ്ബാസ് അധ്യക്ഷയായ സമിതിയിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി ഫൈസൽ അൽ അൻസാരി, ഹെൽത്ത് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഡോ. സുആദ് ആബേൽ എന്നിവർ ഉൾപ്പെടുന്നു. കൂടാതെ കുവൈറ്റ് മുനിസിപ്പാലിറ്റി പ്രതിനിധി, റേഡിയേഷൻ പ്രൊട്ടക്ഷൻ, പബ്ലിക് ഹെൽത്ത്, ലീഗൽ റിസർച്ച്, ഡ്രഗ് ഇൻസ്പെക്ഷൻ, ഇൻഫെക്ഷൻ പ്രിവൻഷൻ, എൻവയോൺമെന്റൽ ഹെൽത്ത് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളാണ്.
സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമുള്ള സാങ്കേതിക മാനദണ്ഡങ്ങളും മുൻകൂർ വ്യവസ്ഥകളും നിശ്ചയിക്കുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല. ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളെ നിയോഗിച്ച് സ്ഥാപനങ്ങളിൽ നേരിട്ടുള്ള പരിശോധന നടത്തുകയും ആരോഗ്യ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ പിഴകളും നിയമനടപടികളും ശുപാർശ ചെയ്യുകയും ചെയ്യും. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി കാര്യക്ഷമമായ സംവിധാനങ്ങൾ സമിതി വികസിപ്പിക്കും.
