കുവൈറ്റ് സിറ്റി: അത്യാധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ബാങ്ക് രേഖകളിൽ ക്രമക്കേട് നടത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ പ്രതിചേർക്കപ്പെട്ട 11 പേരെയും കുവൈറ്റ് ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ബാങ്ക് രേഖകൾ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നത്. കുവൈറ്റിന് പുറത്ത് പ്രവർത്തിക്കുന്ന സംഘടിത കുറ്റവാളി സംഘവുമായി ചേർന്ന് പ്രതികൾ തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
നേരത്തെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ചു നൽകാം എന്ന വ്യാജേന അജ്ഞാതനായ ഒരാൾ തന്നെ ഫോണിൽ ബന്ധപ്പെട്ടതായി പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പുകാരന്റെ നിർദ്ദേശപ്രകാരം ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിലൂടെ തന്റെ ബാങ്കിംഗ് വിവരങ്ങൾ ചോർന്നതായും, അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടിൽ നിന്ന് 18,800 കുവൈറ്റ് ദിനാർ പിൻവലിച്ചതായും അവർ മൊഴി നൽകി. ഇത്തരത്തിൽ ലഭിക്കുന്ന പണം പ്രതികളുടെ അക്കൗണ്ടുകൾ വഴി മാറ്റുകയും അതിന്റെ ഉറവിടം മറച്ചുവെക്കാൻ രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നത്.
എന്നാൽ, കേസിലെ അന്വേഷണ റിപ്പോർട്ടുകളിൽ പൂർണ്ണമായ വിശ്വാസമർപ്പിക്കാൻ കഴിയില്ലെന്നും പ്രതികൾക്കെതിരെ സമർപ്പിക്കപ്പെട്ട തെളിവുകൾ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. തങ്ങൾ കൈകാര്യം ചെയ്യുന്ന പണം നിയമവിരുദ്ധമായ സ്രോതസ്സുകളിൽ നിന്നുള്ളതാണെന്നോ, ഇതിന് പിന്നിൽ ക്രിമിനൽ ഉദ്ദേശ്യമുണ്ടെന്നോ പ്രതികൾക്ക് അറിവുണ്ടായിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് 11 പ്രതികളെയും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.
