കുവൈറ്റ് സിറ്റി: രാജ്യത്തെ സാമൂഹിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിവാഹ ഹാളുകളിൽ ഏപ്രിൽ 26 മുതൽ ആഘോഷങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകി. അഗ്നിശമന സേനയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സാങ്കേതികമായി പ്രവർത്തനസജ്ജവുമായ ഹാളുകൾക്ക് മാത്രമാണ് ഈ ഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്.
മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരം, ജനറൽ ഫയർ ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള കർശനമായ സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്ന ഹാളുകളിൽ മാത്രമേ വിവാഹങ്ങളും മറ്റ് പാർട്ടികളും സംഘടിപ്പിക്കാൻ പാടുള്ളൂ. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഹാളുകൾ ബുക്ക് ചെയ്യുന്നതിനായി ‘മുനാസബത്ത്’ (Munasebat), ‘സാഹൽ’ എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിൽ എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഹാളുകൾ മാത്രമാണ് ബുക്കിംഗിനായി ലഭ്യമാകുകയെന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങുകൾ സുഗമമായും സുരക്ഷിതമായും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
