കുവൈത്ത് സിറ്റി: ഇൻഷുറൻസ് മേഖലയിലെ സുതാര്യതയും സാമ്പത്തിക നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് കാഷ് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി. 2026ലെ റെസല്യൂഷൻ നമ്പർ (32) പ്രകാരം, അതോറിറ്റിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും കാഷ് പേയ്മെന്റുകൾ സ്വീകരിക്കാനോ നടത്താനോ ഇനി അനുവദനീയമല്ല.
ഇനി എല്ലാ സാമ്പത്തിക ഇടപാടുകളും കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്കിംഗ് ചാനലുകളിലൂടെയോ ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങളിലൂടെയോ മാത്രമേ നടത്താവൂ. എന്നാൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹന ഇൻഷുറൻസ് പോലുള്ള നിർബന്ധിത ഇടപാടുകൾക്ക് പരിമിത ഇളവ് അനുവദിച്ചിട്ടുണ്ട്.നിയമലംഘനങ്ങൾക്ക് ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്ന 2019ലെ നിയമം നമ്പർ (125) പ്രകാരം നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
മണിലാണ്ടറിംഗും ഭീകരവൽക്കരണ ഫണ്ടിംഗും തടയുന്നതിനുള്ള രാജ്യത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. 2013ലെ നിയമം നമ്പർ (106) ഉൾപ്പെടെയുള്ള വ്യവസ്ഥകളുമായി ഇത് പൊരുത്തപ്പെടുന്നതോടൊപ്പം, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും കാഷ് ആശ്രയം കുറയ്ക്കാനും സഹായകമാകുമെന്നും അധികൃതർ അറിയിച്ചു.ഈ തീരുമാനം 2026 ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വന്നതായും, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നടപ്പാക്കൽ ചുമതല നൽകിയതായും അറിയിപ്പിൽ പറയുന്നു.
