കുവൈത്ത്സിറ്റി: ഹവല്ലിയിൽ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട കേസിൽ ജോർദാൻ സ്വദേശിയായ യുവാവിനെ കുറ്റവിമുക്തനാക്കി കുവൈറ്റ് ക്രിമിനൽ കോടതി ഉത്തരവിട്ടു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് കോടതി നടപടി.
അതേസമയം, കേസിൽ പ്രതിയായ ഇയാളുടെ ഭാര്യയ്ക്ക് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു.2025 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലാളിയെ പ്രതികൾ നിരന്തരം മർദ്ദിക്കുകയും ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നതായി പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. ക്രൂരമായ പീഡനത്തെത്തുടർന്ന് ആരോഗ്യനില വഷളായ ഗാർഹിക തൊഴിലാളി പിന്നീട് മരണപ്പെടുകയായിരുന്നു. ജോലിക്കാരിയെ ആശുപത്രിയിൽ എത്തിക്കാൻ പ്രതികൾ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
എന്നാൽ, തന്റെ കക്ഷിക്ക് ഈ കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യം ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നും ഭർത്താവിന്റെ അഭിഭാഷകൻ അറ്റോർണി ഒമർ അൽ-റാഷിദ് കോടതിയിൽ വാദിച്ചു. മരണപ്പെട്ട ഗാർഹിക തൊഴിലാളിയുമായി ഭർത്താവിന് യാതൊരുവിധത്തിലുള്ള ആശയവിനിമയവും ഉണ്ടായിരുന്നില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ട കുറ്റകൃത്യത്തിൽ നിന്നാണ് ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ പീഡനത്തിന് തെളിവ് ലഭിച്ചതിനെത്തുടർന്നാണ് ഭാര്യയ്ക്ക് ശിക്ഷ വിധിച്ചത്.
