. കുവൈറ്റ് സിറ്റി: ഫെബ്രുവരി 28ന് ആരംഭിച്ച് 40 ദിവസത്തിലേറെ നീണ്ടുനിന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിലും രാജ്യത്തെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങൾ തടസ്സമില്ലാതെ നിലനിർത്തി കുവൈറ്റ് മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ. യുദ്ധകാലത്ത് മന്ത്രാലയത്തിന് കീഴിലുള്ള പല പ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായെങ്കിലും, മുൻകൂട്ടി തയ്യാറാക്കിയ അടിയന്തര കർമ്മപദ്ധതി വിജയിച്ചതാണ് രാജ്യത്തിന് തുണയായത്.
യുദ്ധത്തിന്റെ ആരംഭം മുതൽ സുപ്രധാനമായ പവർ പ്ലാന്റുകളും ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സേവനങ്ങൾ മുടങ്ങാതെ കാക്കാനും മന്ത്രാലയത്തിന് സാധിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജീവൻ സംരക്ഷിക്കുന്നതിനായി കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകളാണ് നടപ്പിലാക്കിയത്. ഇതിലൂടെ വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാനും വിതരണ ശൃംഖലയെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാനും കഴിഞ്ഞു.
രാജ്യത്തെ വൈദ്യുതി, ജല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്റ്റേഷനുകളിൽ 24 മണിക്കൂറും സജ്ജമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്ന് സുബിയ (Subiya) പവർ സ്റ്റേഷന്റെ ആക്ടിംഗ് ഡയറക്ടർ എഞ്ചിനീയർ റാഷിദ് അൽ അജ്മി പറഞ്ഞു. മന്ത്രാലയ നേതൃത്വവുമായുള്ള നിരന്തരമായ ഏകോപനത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കാൻ സാധിച്ചുവെന്നും, ഏത് പ്രതിസന്ധി ഘട്ടത്തിലും സേവനം ഉറപ്പാക്കാൻ കുവൈറ്റ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം അവസാനിച്ച സാഹചര്യത്തിൽ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി വരികയാണ്.
