തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജി.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽ.ഡി.എഫ് ആണ്. ഇവിടെയെല്ലാം യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ആഗോളവത്കരണ നയങ്ങൾ അതേപടി നടപ്പിലാക്കി തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാൻ കഴിഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലയിലും വലിയ പുരോഗതി നേടാനായി. കാർഷിക-വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടരംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിനാകമാനം മാതൃകയായി.
