കുവൈത്ത്സിറ്റി: ഇരുപത് വയസ്സുകാരിയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും യുവതി ഗർഭിണിയാകാൻ കാരണക്കാരനാവുകയും ചെയ്തു എന്നാരോപിക്കപ്പെട്ട കേസിൽ കുവൈറ്റ് സ്വദേശിയെ ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കി. പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അതേസമയം, ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട യുവതിക്ക് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജാസിം അൽ തുവൈത്താൻ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ കേസിൽ നിർണ്ണായകമായി. തന്റെ കക്ഷി കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കേസ് ഫയലിൽ വിശ്വസനീയമായ തെളിവുകളില്ലെന്നും അദ്ദേഹം വാദിച്ചു. യുവതി നൽകിയ മൊഴി അവിശ്വസനീയമാണെന്നും തന്റെ കക്ഷിയെ വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി, ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് നിരീക്ഷിച്ചാണ് സ്വദേശി പൗരനെ വെറുതെ വിട്ടത്.
