കുവൈറ്റ് സിറ്റി: കുവൈറ്റ് കടലിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മത്സ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും കൂട്ടമരണം നിരീക്ഷിക്കുന്നതിനും അതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി പൊതു അതോറിറ്റി ശക്തമാക്കി. സയന്റിഫിക് സെന്ററുമായി സഹകരിച്ചാണ് അതോറിറ്റി ഈ പഠനങ്ങൾ നടത്തുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ, ചത്ത ജീവികളുടെ അവയവങ്ങൾ വേർതിരിച്ചെടുത്ത് പരിശോധനകൾ നടത്തുന്നതിനായി വിദഗ്ധർക്ക് പ്രത്യേക പരിശീലനം നൽകിയതായി അതോറിറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടർ ശൈഖ അൽ-ഇബ്രാഹിം പറഞ്ഞു.
അടുത്തിടെ ചത്ത നിലയിൽ കണ്ടെത്തിയ സീ പിഗ്/ഡക്കിൻ്റെ മൃതദേഹം ശാസ്ത്രീയമായ പ്രോട്ടോക്കോളുകൾ പാലിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ഇതിന്റെ ഭാഗമായി ടിഷ്യൂകളും ആന്തരിക അവയവങ്ങളും ലാബോറട്ടറി പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നത് കൂടാതെ, സമുദ്രജീവികളുടെ അസ്ഥികൂടങ്ങൾ വേർതിരിച്ചെടുത്ത് പഠനവിധേയമാക്കാനും അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. സമുദ്ര പരിസ്ഥിതിയുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനും ഈ ശാസ്ത്രീയ വിശകലനങ്ങൾ അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
