കുവൈത്ത്സിറ്റി: ആഗോള സമുദ്ര ആവാസവ്യവസ്ഥയിൽ കുവൈറ്റിന്റെ പ്രാധാന്യം വിളിച്ചോതുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യ പ്രജനന കേന്ദ്രമായി കുവൈറ്റ് കടലിടുക്കിനെ (Kuwait Bay) കുവൈറ്റ് എൻവയോൺമെന്റൽ പബ്ലിക് അതോറിറ്റി അടയാളപ്പെടുത്തി. അൽ-അബിയ എൻവയോൺമെന്റൽ അഡ്വൈസറിയും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററും പങ്കുവെച്ച പുതിയ റിപ്പോർട്ടിലാണ് സമുദ്ര പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ പ്രദേശം വഹിക്കുന്ന നിർണ്ണായക പങ്ക് വിശദീകരിക്കുന്നത്.
മത്സ്യങ്ങളുടെ സ്വാഭാവിക നഴ്സറിയും പ്രജനന കേന്ദ്രവുമായി പ്രവർത്തിക്കുന്ന ഈ കടലിടുക്ക്, കുവൈറ്റിലെയും സമീപ പ്രദേശങ്ങളിലെയും മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ആധാരമാണ്. ചെമ്മീൻ മുതൽ ആഗോള വിപണിയിൽ പ്രിയമുള്ള ആവോലി (സുബൈദി), ആവോലി വർഗ്ഗത്തിൽപ്പെട്ട മറ്റ് മത്സ്യങ്ങൾ, കരിമീൻ വർഗ്ഗത്തിൽപ്പെട്ട ശാം, മെയ്ഡ്, നുവൈബി, ഹമൂർ, ഹംറ തുടങ്ങി നിരവധി പ്രധാന സമുദ്ര ജീവികളുടെ സുരക്ഷിത താവളമാണ് ഈ പ്രദേശം. വൈവിധ്യമാർന്ന ഈ മത്സ്യസമ്പത്തിനെ പരിപോഷിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും ഇത് വലിയ സംഭാവന നൽകുന്നു.
എങ്കിലും, കുവൈറ്റ് ബേ നേരിടുന്ന ചില പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. കടലിലെ സൂക്ഷ്മ സസ്യങ്ങളുടെ അമിതമായ വളർച്ച മൂലമുണ്ടാകുന്ന റെഡ് ടൈഡ് (ചുവപ്പ് വേലിയേറ്റം), ജലപ്രവാഹത്തിലെ വ്യതിയാനങ്ങൾ തുടങ്ങിയ സ്വാഭാവിക പ്രതിഭാസങ്ങൾ പലപ്പോഴും സീസണൽ മത്സ്യ മരണങ്ങൾക്ക് കാരണമാകാറുണ്ട്. സമുദ്രജീവികളുടെ സുഗമമായ നിലനിൽപ്പിനും ഭാവി തലമുറയ്ക്കായി മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും കുവൈറ്റ് ബേയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഊന്നിപ്പറയുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കർശനമായ സംരക്ഷണ നടപടികളാണ് മന്ത്രാലയം വിഭാവനം ചെയ്യുന്നത്.



