കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഇൻഡോനേഷ്യൻ നഴ്സുമാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് കുവൈത്തിലെ ഇൻഡോനേഷ്യൻ അംബാസഡർ ലിന മരിയാന വെളിപ്പെടുത്തി. നിലവിൽ 450 ഓളം ഇൻഡോനേഷ്യൻ നഴ്സുമാരാണ് രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിന് പുറമെ പുതിയ ബാച്ചുകൾ അടുത്തിടെ കുവൈത്തിൽ എത്തിയതായും അവർ അറിയിച്ചു.
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടും തൊഴിലാളി ദിനത്തോടും അനുബന്ധിച്ച് ഇൻഡോനേഷ്യൻ നഴ്സസ് അസോസിയേഷനും എംബസിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് സംവിധാനം വഴി ആയിരത്തിലധികം ഇൻഡോനേഷ്യൻ നഴ്സുമാരാണ് ഇതിനോടകം തൊഴിലിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കും മൂല്യനിർണ്ണയ മാനദണ്ഡങ്ങൾക്കും വിധേയമായാണ് ഇവരെ നിയമിക്കുന്നത്.
കുവൈത്തിലെ ആരോഗ്യരംഗത്തും തൊഴിൽ വിപണിയിലും ഇൻഡോനേഷ്യൻ നഴ്സുമാരും തൊഴിലാളികളും വഹിക്കുന്ന സുപ്രധാന പങ്കിനുള്ള ആദരവാണ് ഇത്തരം ആഘോഷങ്ങളെന്നും ലിന മരിയാന കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിൽ ഇൻഡോനേഷ്യൻ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ അംബാസഡർ പ്രത്യേകം അഭിനന്ദിച്ചു.
