യുഎഇയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് അനുവദിച്ച താൽക്കാലിക പിഴയിളവ് ജൂലൈ ഒമ്പതിന് അവസാനിക്കും. ഇളവ് ആനുകൂല്യം ലഭിച്ചവർക്ക് വിസ നിയമവിധേയമാക്കാനോ രാജ്യം വിടാനോ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ ഒമ്പതിനകം നടപടികൾ പൂർത്തിയാക്കാത്തവർ കടുത്ത പിഴാനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയ സന്ദർശകർക്കാണ് യുഎഇ ഭരണകൂടം നേരത്തെ ഓവർസ്റ്റേ പിഴകളിൽ താൽക്കാലിക ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ നിലവിൽ വിമാന സർവീസുകൾ സാധാരണ നിലയിലായ സാഹചര്യത്തിലാണ്, ഇത്തരക്കാർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാനോ രാജ്യം വിടാനോ ജൂലൈ ഒമ്പത് വരെ അവസാന അവസരം നൽകിയിരിക്കുന്നത്.
ബാധിക്കപ്പെട്ട സന്ദർശകർക്ക് മുന്നിൽ പ്രധാനമായും മൂന്ന് വഴികളാണുള്ളത്. യോഗ്യതയുള്ളവർക്ക് വിസിറ്റ് വിസ പുതുക്കി സ്റ്റാറ്റസ് മാറ്റാം, പുതിയ ജോലി ലഭിച്ചവർക്ക് എംപ്ലോയ്മെന്റ് വിസ നടപടികൾ പൂർത്തിയാക്കാം, അല്ലെങ്കിൽ ജൂലൈ ഒമ്പതിനകം യുഎഇയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാം. പലരും ഇതിനകം തന്നെ വിസ നടപടികൾ പൂർത്തിയാക്കുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെന്ന് എമിഗ്രേഷൻ വിദഗ്ധർ വ്യക്തമാക്കുന്നു.



