കുവൈറ്റ്സിറ്റി: വാഹനങ്ങളുടെ പുറംഭാഗത്ത് മുൻകൂട്ടി അനുമതി വാങ്ങാതെ സ്റ്റിക്കറുകളോ എഴുത്തുകളോ പതിക്കുന്നതിനെതിരെ വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് നിലവിലുള്ള ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും പിടിക്കപ്പെട്ടാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
വിവിധ സാമൂഹികവും സാംസ്കാരികവുമായ ആഘോഷങ്ങളോടനുബന്ധിച്ച് വാഹനങ്ങളിൽ വ്യാപകമായി സ്റ്റിക്കറുകൾ പതിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് മന്ത്രാലയത്തിന്റെ ഈ പുതിയ നിർദ്ദേശം. കൃത്യമായ അനുമതിയില്ലാതെ വാഹനത്തിന്റെ ബോഡിയിൽ ഇത്തരം കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും അല്ലെങ്കിൽ ട്രാഫിക് നിയമപ്രകാരം വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
പൊതുവായ കാഴ്ചാ മാനദണ്ഡങ്ങൾ പാലിക്കുന്നത് റോഡ് സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുമെന്ന് ട്രാഫിക് മന്ത്രാലയം ഓർമ്മിപ്പിച്ചു. അതിനാൽ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി അനുസരിച്ചുകൊണ്ട് സമാധാനപരമായ രീതിയിൽ മാത്രമേ വാഹന ഉടമകൾ ആഘോഷങ്ങളിൽ പങ്കാളികളാകാവൂ എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യർത്ഥിച്ചു.



