കുവൈത്ത്സിറ്റി: കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിലെ ഒരു പ്രമുഖ ആഡംബര ഷോപ്പിംഗ് മാളിനുള്ളിൽ രണ്ട് യുവതികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ പോലീസ് കേസിൽ കലാശിച്ചു. മാളിൽ വെച്ചുണ്ടായ വാക്കേറ്റം പിന്നീട് പരസ്യമായ കൈയേറ്റത്തിലേക്കും മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, മാളിനുള്ളിൽ വെച്ച് യുവതികൾ തമ്മിൽ വലിയ രീതിയിൽ വഴക്കും അടിപിടിയും ഉണ്ടായതോടെ മാളിലെ സുരക്ഷാ ജീവനക്കാർ അടിയന്തരമായി ഇടപെടുകയായിരുന്നു. ഇവർ രംഗം ശാന്തമാക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്ത ശേഷമാണ് ഇരു യുവതികളെയും നിയമനടപടികൾക്കായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
പോലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇരുപക്ഷവും പരസ്പരം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മാളിൽ വെച്ചുണ്ടായ തർക്കത്തിനിടയിൽ രണ്ടാമത്തെ യുവതി തന്നെ പരസ്യമായി അധിക്ഷേപിച്ചുവെന്നും, ശാരീരികമായി ഉപദ്രവിച്ചുവെന്നും, കൂടാതെ തന്റെ അനുവാദമില്ലാതെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് ഇവർ ആരോപിക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച രണ്ടാമത്തെ യുവതി, താനാണ് യഥാർത്ഥത്തിൽ ഇരയെന്ന് വാദിച്ചു. തർക്കത്തിനിടയിൽ ഒന്നാമത്തെ യുവതിയാണ് തന്നെ ചീത്തവിളിച്ചതെന്നും, തന്റെ സമ്മതമില്ലാതെ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും ഇവർ തിരിച്ചടിച്ചു.
സംഭവം നടക്കുമ്പോൾ അവിടെ മറ്റ് സാക്ഷികൾ ആരും തന്നെ ഇല്ലാതിരുന്നതിനാലും, ഇരുവർക്കും പരസ്പരവിരുദ്ധമായ മൊഴികളായതിനാലും കേസിൽ വ്യക്തത വരുത്താൻ മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. എങ്ങനെയാണ് തർക്കം ആരംഭിച്ചതെന്നും ആരാണ് കുറ്റക്കാരെന്നും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ മാളിലെ നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു.



