റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പത്മഭൂഷൺ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, പുരസ്‌കാരം ഏറ്റുവാങ്ങി.
ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. പത്മശ്രീ പുരസ്കാരത്തിന് 28 വർഷങ്ങൾക്കിപ്പുറം മലയാളികൾ കാണാനാഗ്രഹിച്ച ചരിത്ര നിമിഷത്തിനാണ് ഇന്ന് രാഷ്ട്രപതി ഭവൻ സാക്ഷ്യം വഹിച്ചത്. മകനും ചലച്ചിത്ര താരവുമായ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള വ്യക്തികൾ സദസിലുണ്ടായിരുന്നുമമ്മൂട്ടിക്ക് പുറമേ വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്, വിദ്യാഭ്യാസ വിദഗ്ധൻ പി നാരായണൻ എന്നിവർ രാഷ്ട്രപതിയിൽ നിന്ന് പത്മവിഭൂഷൻ പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിൽ നിന്ന് നർത്തകി കലാമണ്ഡലം വിമല മേനോൻ പത്മശ്രീ അവാർഡ് സ്വീകരിച്ചു.
പത്മ പുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണത്തിൽ 65 പേരാണ് ഇന്ന് അവാർഡുകൾ ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റനുമായിരുന്ന രോഹിത് ശർമ, സിനിമാതാരം ആർ മാധവൻ എന്നിവരും പദ്മശ്രീ ഏറ്റുവാങ്ങി.



