കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ബുധനാഴ്ച ജലീബ് അൽ-ഷുയൂഖ് മേഖലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ വൻ സുരക്ഷാ പരിശോധന നടത്തി.സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയ്ക്ക് പുറമെ വൈദ്യുതി-ജല മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മെഡിക്കൽ സേവന വിഭാഗം എന്നിവയും പരിശോധനയിൽ പങ്കെടുത്തു.
അനധികൃത കെട്ടിടങ്ങൾ, സർക്കാർ ഭൂമിയിലേക്കുള്ള കൈയേറ്റങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും അമിത തിരക്കുള്ളതുമായ താമസസ്ഥലങ്ങൾ, റെസിഡൻസി നിയമലംഘകർ, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തി നിയമനടപടി സ്വീകരിക്കുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.അനധികൃത കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ഉൾപ്പെടെയുള്ള സേവനങ്ങൾ വിച്ഛേദിക്കുകയും, വിവിധ നിയമലംഘനങ്ങൾക്ക് നോട്ടീസുകളും പിഴകളും നൽകുകയും ചെയ്തു. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കും താമസക്കാർക്കും ആവശ്യമായ സൗകര്യങ്ങളോടെ താൽക്കാലിക അഭയകേന്ദ്രങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്.ഈ നടപടി ജലീബിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, വരും ദിവസങ്ങളിൽ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി.
ജലീബ് അൽ-ഷുയൂഖിലെ പരിസ്ഥിതി മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഗുരുതരമാണെന്നും, ആശുപത്രികളിലും റെസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന ചിലർ ഇത്തരം സാഹചര്യങ്ങളിലൂടെ രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നിയമലംഘനം നടത്തുന്ന കെട്ടിട ഉടമകൾക്കെതിരെ യാതൊരു ഇളവും കാണിക്കില്ലെന്നും, അപകടാവസ്ഥയിലുള്ളതോ സുരക്ഷിതമല്ലാത്തതോ ആയ കെട്ടിടങ്ങൾ ആവശ്യമായാൽ പൊളിച്ചുനീക്കുന്നതടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



