കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള അസാധാരണ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിൽ പൗരന്മാരും പ്രവാസികളും നൽകിയ സഹകരണം വൈദ്യുതി സംവിധാനത്തിന്റെ സ്ഥിരത നിലനിർത്താൻ നിർണായക പങ്കുവഹിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ ഹയാത്ത്, പൗരന്മാർക്കും പ്രവാസികൾക്കും, സർക്കാർ വകുപ്പുകൾക്കും, മാധ്യമങ്ങൾക്കും, സ്വകാര്യ മേഖലയ്ക്കും, സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.ജൂലൈ 17, 18 തീയതികളിൽ മന്ത്രാലയം പുറത്തിറക്കിയ വൈദ്യുതി നിയന്ത്രിക്കൽ സന്ദേശങ്ങൾക്ക് പൊതുജനങ്ങൾ നൽകിയ മികച്ച പ്രതികരണവും അവ വ്യാപകമായി പങ്കുവെച്ചതും വൈദ്യുതി സംരക്ഷണ ബോധം ശക്തിപ്പെടുത്താൻ സഹായിച്ചതായി അവർ പറഞ്ഞു.
പൊതുജനങ്ങളുടെ വൈദ്യുതി ഉപയോഗ നിയന്ത്രണം മൂലം പ്രതീക്ഷിച്ചതിലും കുറഞ്ഞ വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇതുവഴി സാങ്കേതിക സംഘങ്ങൾക്ക് വൈദ്യുതി സംവിധാനത്തിന്റെ സ്ഥിരത നിലനിർത്താനും സേവനങ്ങൾ തടസ്സമില്ലാതെ തുടരാനും കഴിഞ്ഞതായും അവർ വ്യക്തമാക്കി.വൈദ്യുതിയും ജലവും സംരക്ഷിക്കുന്നത് ദേശീയ ഉത്തരവാദിത്വമായി കണ്ട് എല്ലാവരും ഈ സഹകരണ മനോഭാവം തുടർന്നും നിലനിർത്തണമെന്നും, വിഭവ സംരക്ഷണത്തിനും പൊതുസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ഊർജ സംരക്ഷണം ജീവിതശൈലിയാക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.



