കുവൈത്ത് സിറ്റി, ജൂലൈ18: കുവൈത്ത് വ്യോമാതിർത്തിയിലേക്ക് ഇന്ന് പുലർച്ചെ മുതൽ കടന്നുകയറിയ ശത്രുരാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കുവൈത്ത് സായുധസേന വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ അറിയിച്ചു.
ഇറാന്റെ ആക്രമണം രാജ്യത്തെ സൈനിക, സുരക്ഷാ കേന്ദ്രങ്ങൾക്കൊപ്പം നിരവധി സുപ്രധാന സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടതായും അദ്ദേഹം വ്യക്തമാക്കി. എണ്ണ, വൈദ്യുതി, ജല മേഖലകളിലെ നിരവധി കേന്ദ്രങ്ങൾ ആക്രമണത്തിൽപ്പെട്ടതിനെ തുടർന്ന് തീപിടിത്തമുണ്ടാകുകയും വിവിധ സ്ഥാപനങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് അഗ്നിശമനവും അറ്റകുറ്റപ്പണികളും അടിയന്തരമായി ആരംഭിച്ചതായും, രക്ഷാപ്രവർത്തനങ്ങൾക്കിടെ ജനറൽ ഫയർ ഫോഴ്‌സ് അംഗങ്ങൾക്കും എണ്ണമേഖലയിലെ ജീവനക്കാർക്കും പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കി.
മിസൈലുകളും ഡ്രോണുകളും തടഞ്ഞുനശിപ്പിച്ച നടപടികൾക്കിടെ അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്കും ചില താമസമേഖലകളിലേക്കും പതിച്ചതിനെ തുടർന്ന് ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും, ജനങ്ങൾക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധസേന പൂർണ സജ്ജരായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികളുമായും ഏകോപനം നടത്തി പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.



