കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനസജ്ജത വിലയിരുത്താൻ ആരോഗ്യ മന്ത്രി മന്ത്രാലയ ആസ്ഥാനത്തെ ക്രൈസിസ് സെന്ററിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ-സബാഹ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഡയറക്ടർമാർ, സെൻട്രൽ എമർജൻസി കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.രാജ്യത്തെ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ, അടിയന്തര ചികിത്സാ വിഭാഗങ്ങൾ, ഐസിയുകൾ എന്നിവയുടെ പ്രവർത്തനസജ്ജതയും മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും തന്ത്രപ്രധാന ശേഖരത്തിന്റെ ലഭ്യതയും യോഗം വിലയിരുത്തി.അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ പദ്ധതികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, പ്രവർത്തനസജ്ജത വർധിപ്പിക്കൽ, മുൻകരുതൽ നടപടികൾ തുടർച്ചയായി പുതുക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
രാജ്യത്തെ എല്ലാ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും മെഡിക്കൽ, സാങ്കേതിക, ഭരണ ജീവനക്കാർ പൂർണ സജ്ജമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആവശ്യമായ മരുന്നുകളും മെഡിക്കൽ സാമഗ്രികളും തന്ത്രപ്രധാന ശേഖരവും മതിയായ അളവിൽ ലഭ്യമാണെന്നും, ഏത് സാഹചര്യത്തെയും നേരിടാൻ ആരോഗ്യ സംവിധാനത്തിന് പൂർണ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾക്ക് തടസ്സമില്ലാതെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതിനായി മന്ത്രാലയം പരമാവധി ജാഗ്രതയും നിരന്തര നിരീക്ഷണവും തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.



