കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വൈദ്യുതി ഉൽപാദന-ജലശുദ്ധീകരണ (ഡീസാലിനേഷൻ) നിലയം വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അൽ-മുഖൈസീം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.അഹ്മദി ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹും മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ-സാമലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളും ആദ്യഘട്ടം മുതൽ സ്വീകരിച്ച അടിയന്തര നടപടികളും സംബന്ധിച്ച് മന്ത്രി സാങ്കേതിക സംഘത്തിൽ നിന്ന് വിശദീകരണം തേടി.
തകരാറിലായ യൂണിറ്റുകൾ ഏറ്റവും ഉയർന്ന സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ നടക്കുന്ന അറ്റകുറ്റപ്പണികളും പുനരധിവാസ പദ്ധതികളും മന്ത്രി വിലയിരുത്തി. സ്ഥലത്ത് പ്രവർത്തിക്കുന്ന അഗ്നിശമന, സുരക്ഷ, എൻജിനീയറിങ്, സാങ്കേതിക സംഘങ്ങളുടെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
വൈദ്യുതിയും ജലവും തടസ്സമില്ലാതെ ലഭ്യമാക്കാൻ മന്ത്രാലയം മുഴുവൻ ശേഷിയും വിനിയോഗിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി ബാധിത യൂണിറ്റുകൾ ഉടൻ പൂർണ പ്രവർത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിർദേശം നൽകിയതായും മന്ത്രാലയം അറിയിച്ചു.



