കുവൈത്ത്സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ ഉണ്ടായ തീപിടിത്തങ്ങൾ അഗ്നിശമന സേന നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്‌സിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു.ആദ്യ സംഭവസ്ഥലത്ത് എണ്ണമേഖലയിലെ ടീമുകളുടെ പിന്തുണയോടെ അഞ്ച് അഗ്നിശമന സേനാ സംഘങ്ങളും, രണ്ടാമത്തെ സ്ഥലത്ത് മൂന്ന് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സ്ഥലത്തെത്തിയ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ആദ്യ സംഭവസ്ഥലത്ത് തീ അണയ്ക്കുന്നതിനിടെ പ്രദേശം വീണ്ടും ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും എണ്ണമേഖലയിലെ ഒരു ജീവനക്കാരനും പരിക്കേറ്റു. ഇവർക്ക് സ്ഥലത്തുവെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിയന്തര മെഡിക്കൽ വിഭാഗത്തിന് കൈമാറുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.അതേസമയം, വിവിധ താമസമേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ (ഷ്രാപ്പ്നൽ) വീണ് ഉണ്ടായ മൂന്ന് വ്യത്യസ്ത തീപിടിത്തങ്ങളും ജനറൽ ഫയർ ഫോഴ്‌സ് സംഘം വിജയകരമായി അണച്ചു. ഈ സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടം ഭൗതിക നഷ്ടത്തിൽ മാത്രമായി പരിമിതപ്പെട്ടതായും അധികൃതർ അറിയിച്ചു.



