കുവൈറ്റ് സിറ്റി: തായ്‌ലൻഡിൽ നിന്ന് തപാൽ പാർസൽ വഴി കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത മയക്കുമരുന്നായ മരിജുവാനയുടെ വലിയൊരു ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വിജയകരമായി പിടികൂടി. എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ അതീവ ജാഗ്രതയോടെയുള്ള പരിശോധനയിലാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് വേട്ട നടത്തിയത്.ഔദ്യോഗിക രേഖകളിൽ ‘ഈന്തപ്പഴം’ അടങ്ങിയ പാർസൽ എന്ന് രേഖപ്പെടുത്തിയിരുന്ന പാക്കറ്റിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
ഈന്തപ്പഴങ്ങൾക്കുള്ളിലെ അണ്ടി കളഞ്ഞ് അതിനുള്ളിൽ പ്രത്യേകമായി തിരുകിക്കയറ്റിയ നിലയിലായിരുന്നു മരിജുവാന സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ തയാറാക്കിയ 104 ഈന്തപ്പഴ കഷണങ്ങളാണ് കസ്റ്റംസ് കണ്ടെടുത്തത്. പിടിച്ചെടുത്ത മരിജുവാനയ്ക്ക് ഏകദേശം 549 ഗ്രാം തൂക്കമുണ്ട്.കസ്റ്റംസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ മയക്കുമരുന്ന് വിരുദ്ധ വകുപ്പുമായി ബന്ധപ്പെടുകയും പാർസൽ കൈപ്പറ്റാൻ എത്തിയ ശ്രീലങ്കൻ സ്വദേശിയായ പ്രതിയെ വലയിലാക്കുകയും ചെയ്തു. സംഭവത്തിൽ കസ്റ്റംസ് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും, തുടർനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.



