കുവൈറ്റ് സിറ്റി: ഇന്ന് രാവിലെ കുവൈത്തിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈറ്റ് ഭരണകൂടം. രാജ്യത്തെ മറ്റൊരു വൈദ്യുതി-ശുദ്ധജല ഉൽപ്പാദന പ്ലാന്റ്, ഓയിൽ സെക്ടറിന് കീഴിലുള്ള സ്ഥാപനങ്ങൾ, മറ്റ് ചില പ്രധാന സുപ്രധാന കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇതേത്തുടർന്ന് ഈ കേന്ദ്രങ്ങളിൽ വൻ തീപിടിത്തമുണ്ടാകുകയും, ജനവാസ കെട്ടിടങ്ങൾക്കും സിവിലിയൻ സൗകര്യങ്ങൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.രാജ്യത്തെ തന്ത്രപ്രധാനമായ ഇത്തരം അടിസ്ഥാന സൗകര്യങ്ങളെ ആവർത്തിച്ച് ലക്ഷ്യമിടുന്നത്, സിവിലിയൻ കേന്ദ്രങ്ങളെയും ജനജീവിതത്തെയും അപകടത്തിലാക്കാൻ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും, ഒപ്പം സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെയും നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.ഈ ക്രൂരമായ ആക്രമണത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്ന് വ്യക്തമാക്കിയ കുവൈറ്റ്, ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഇറാനോട് കർശനമായി ആവശ്യപ്പെട്ടു. മേഖലയിൽ കടുത്ത ആശങ്ക ഉയർത്തുന്നതാണ് ഈ പുതിയ സാഹചര്യങ്ങൾ.



