കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഒരു പ്രധാന വൈദ്യുതി-ശുദ്ധജല ഉൽപ്പാദന പ്ലാന്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ, അപകടസ്ഥലം നേരിട്ടെത്തി സന്ദർശിച്ച് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം. മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സമിലിനൊപ്പമാണ് മന്ത്രി ശനിയാഴ്ച പ്ലാന്റിലെത്തിയത്.
രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും അപകടം നിയന്ത്രണവിധേയമാക്കാൻ സ്വീകരിച്ച സാങ്കേതിക നടപടിക്രമങ്ങൾ നേരിട്ട് നിരീക്ഷിക്കാനുമായിരുന്നു സന്ദർശനം.ജനറൽ ഫയർ ഫോഴ്സും സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് മന്ത്രാലയത്തിന്റെ അടിയന്തിര വിഭാഗങ്ങൾ നടത്തിയ ശക്തമായ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. ആറ് മണിക്കൂർ നീണ്ട കഠിനമായ അഗ്നിശമന പ്രവർത്തനങ്ങൾക്കൊടുവിലാണ് പ്ലാന്റിലെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനും അണയ്ക്കാനും സാധിച്ചത്. നിലവിൽ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അടിയന്തിര സാഹചര്യത്തിൽ ജീവനക്കാർ കാണിച്ച ദ്രുതഗതിയിലുള്ള പ്രതികരണത്തെയും കാര്യക്ഷമതയെയും മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം പ്രത്യേകം പ്രശംസിച്ചു. ഫയർഫോഴ്സ് അംഗങ്ങൾ, എഞ്ചിനീയർമാർ, മറ്റ് സാങ്കേതിക ജീവനക്കാർ എന്നിവരുടെ കഠിനാധ്വാനത്തിന് അദ്ദേഹം നന്ദി അറിയിച്ചു. കേടുപാടുകൾ സംഭവിച്ച യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, ഏറ്റവും ഉയർന്ന സുരക്ഷാ-കാര്യക്ഷമതാ മാനദണ്ഡങ്ങളോടെ അവ എത്രയും വേഗം വീണ്ടും പ്രവർത്തനക്ഷമമാക്കുന്നത് വരെ പ്ലാന്റിലെ പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി ഉറപ്പുനൽകി.



