കുവൈറ്റ് സിറ്റി: അബ്ദലി അതിർത്തിയിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് തകരാറിലായ കസ്റ്റംസ് ഫെസിലിറ്റി കുവൈറ്റ് കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് ഖാലിദ് അൽ നുവൈഫ് വ്യാഴാഴ്ച സന്ദർശിച്ചു. പോർട്ട്സ്, സേർച്ച് ആന്റ് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഒമറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അബ്ദലി കസ്റ്റംസ് സെന്ററിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയ അദ്ദേഹം, ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ചും തുടർന്ന് സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ചും ഫീൽഡ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി.
അടിയന്തര സാഹചര്യങ്ങൾക്കിടയിലും കർത്തവ്യങ്ങൾ തുടർന്ന് നിർവ്വഹിക്കുകയും കസ്റ്റംസ് നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ജീവനക്കാരുടെ സേവനത്തെ ഡയറക്ടർ ജനറൽ അഭിനന്ദിച്ചു.എല്ലാ അതിർത്തി പോയിന്റുകളിലും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന്റെ പ്രവർത്തനം പൂർണ്ണമായി തുടരുന്നുണ്ടെന്ന് യൂസഫ് അൽ നുവൈഫ് ഊന്നിപ്പറഞ്ഞു. പോർട്ട് സുരക്ഷ ഉറപ്പാക്കുന്നതിനും കസ്റ്റംസ് സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



