കുവൈത്ത് സിറ്റി: കുട്ടികളുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പുതിയ തീരുമാനം ഉടൻ പുറത്തിറക്കുമെന്ന് കുവൈത്തിലെ സ്റ്റേറ്റ് മന്ത്രി (കമ്മ്യൂണിക്കേഷൻസ് & ഐടി)യും ആക്ടിംഗ് ഇൻഫർമേഷൻ-കൾച്ചർ മന്ത്രിയുമായ ഒമർ അൽ-ഒമർ അറിയിച്ചു.
കുടുംബ സംരക്ഷണ പരിപാടി സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനത്തിന്റെ പുതിയ മാതൃകയാണെന്നും, കുടുംബ സംരക്ഷണം ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ സർക്കാർ ഏജൻസികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ സർക്കാർ മൊബൈൽ ആപ്പുകൾ വികസിപ്പിക്കുന്നതിന് പകരം, എല്ലാ സർക്കാർ സേവനങ്ങൾക്കും ‘സഹൽ’ (Sahl) ആപ്പ് ഏകീകൃത പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള നിലവിലെ സഹകരണവും ഇതിനായി പ്രയോജനപ്പെടുത്തും.
കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നത് എളുപ്പമാണെങ്കിലും, അത് ഫലപ്രദമായി നടപ്പാക്കുകയും വിദേശ കമ്പനികൾ ഉൾപ്പെടെയുള്ള നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് അൽ-ഒമർ പറഞ്ഞു.യൂറോപ്യൻ രാജ്യങ്ങളുടെയും യുഎഇയുടെയും മാതൃകകൾ പഠിച്ചുവരികയാണെന്നും, ദേശീയ സൈബർ സുരക്ഷാ കേന്ദ്രം, കമ്മ്യൂണിക്കേഷൻസ് അതോറിറ്റി, നീതിന്യായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നിയമപരമായ ചട്ടക്കൂട് തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



