കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപ (FDI) കരാറായ 16 ബില്യൺ ഡോളറിന്റെ “ഷഹീൻ പ്രോജക്ട്” പ്രഖ്യാപിച്ചു. കുവൈത്ത് ഓയിൽ കമ്പനിയുടെ (KOC) ആഭ്യന്തര ക്രൂഡ് ഓയിൽ കയറ്റുമതി പൈപ്പ്‌ലൈൻ ശൃംഖലയെ അടിസ്ഥാനമാക്കിയുള്ള ലീസ്-ആൻഡ്-ലീസ്‌ബാക്ക് കരാറാണിത്.
ബ്ലാക്ക്സ്റ്റോൺ (Blackstone), ബ്രൂക്‌ഫീൽഡ് (Brookfield), കെകെആർ (KKR) എന്നിവരുടെ നേതൃത്വത്തിലുള്ള ആഗോള നിക്ഷേപക കൂട്ടായ്മയുമായാണ് കരാർ ഒപ്പുവെച്ചത്. ഇതിലൂടെ KOC-യ്ക്ക് 7.85 ബില്യൺ ഡോളറിന്റെ മുൻകൂർ വരുമാനം ലഭിക്കും. ഈ തുക രാജ്യത്തിന്റെ ഊർജ പദ്ധതികൾക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും വിനിയോഗിക്കുമെന്ന് KPC അറിയിച്ചു.കരാർ പ്രകാരം ഏകദേശം 320 കിലോമീറ്റർ നീളമുള്ള 13 ക്രൂഡ് ഓയിൽ കയറ്റുമതി പൈപ്പ്‌ലൈൻ ഉപയോഗാവകാശത്തിനായി പുതിയ സംയുക്ത കമ്പനി രൂപീകരിക്കും. ഇതിൽ 51 ശതമാനം ഓഹരി KOC-ക്കും, ശേഷിക്കുന്ന 49 ശതമാനം നിക്ഷേപക കൂട്ടായ്മയ്ക്കുമാണ്.പൈപ്പ്‌ലൈൻ ശൃംഖലയുടെ പൂർണ ഉടമസ്ഥതയും പ്രവർത്തന നിയന്ത്രണവും പരിപാലന ചുമതലയും കുവൈത്ത് ഓയിൽ കമ്പനി തന്നെ തുടരുമെന്നും രാജ്യത്തിന്റെ ഊർജ ആസ്തികളിലെ പരമാധികാരത്തിന് യാതൊരു ബാധ്യതയും ഉണ്ടാകില്ലെന്നും KPC വ്യക്തമാക്കി.
2035ഓടെ രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഉൽപാദനശേഷി പ്രതിദിനം 40 ലക്ഷം ബാരലായി ഉയർത്താനുള്ള പദ്ധതിക്ക് ഈ കരാറിലൂടെ ലഭിക്കുന്ന നിക്ഷേപം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.KPC വൈസ് ചെയർമാനും സി.ഇ.ഒയുമായ ഷെയ്ഖ് നവാഫ് സൗദ് നാസർ അൽ-സബാഹ് “ഷഹീൻ പ്രോജക്ട്” കുവൈത്തിന്റെ സാമ്പത്തിക വികസന ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിക്ഷേപകരുടെ കുവൈത്ത് സമ്പദ്‌വ്യവസ്ഥയിലെയും ഊർജ മേഖലയിലെയും വിശ്വാസത്തിന്റെ തെളിവാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കരാർ നിലവിൽ കുവൈത്ത് നിയമപ്രകാരമുള്ള ആവശ്യമായ സർക്കാർ, നിയമാനുമതികൾ ലഭിച്ചതിന് ശേഷമേ അന്തിമ പ്രാബല്യത്തിൽ വരൂ.



