കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫർവാനിയയിൽ ജീവനക്കാർ ഇല്ലാതിരുന്ന സമയത്ത് ടൈലർ ഷോപ്പിൽ അതിക്രമിച്ചു കയറി 1,974 ദിനാർ മോഷ്ടിച്ചതായി റിപ്പോർട്ട്. കടയുടമയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കടയുടെ മുൻവാതിൽ തകർത്താണ് കവർച്ചക്കാരൻ ഉള്ളിൽ പ്രവേശിച്ചത്. തുടർന്ന് പണം സൂക്ഷിച്ചിരുന്ന ഡ്രോയറുകൾ തകർത്ത് പരിശോധിക്കുകയും, അവിടെയുണ്ടായിരുന്ന 1,974 ദിനാറുമായി ഇയാൾ രക്ഷപ്പെടുകയുമായിരുന്നു. കടയിൽ നടത്തിയ പരിശോധനയിലാണ് മോഷണവിവരം ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രതിയെ ഉടൻ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രോസിക്യൂഷൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുറ്റവാളിയെ തിരിച്ചറിയുന്നതിനായി ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചു.



