കുവൈറ്റ് സിറ്റി: രാജ്യത്ത് വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതുജനങ്ങളിൽ ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുന്നതിനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി, കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം എഴുപതോളം ഇലക്ട്രോണിക് തട്ടിപ്പ് പരാതികൾ കൈകാര്യം ചെയ്തതായി കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി വെളിപ്പെടുത്തി.
ലോഗിൻ ചെയ്യുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്താൻ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ വെബ്‌സൈറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.സിട്ര പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലഭിച്ച പരാതികളിൽ ഭൂരിഭാഗവും വ്യാജ വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ടുള്ളതാണ്.
ആകെ ലഭിച്ച 70 റിപ്പോർട്ടുകളിൽ 39 എണ്ണവും ഇത്തരം തട്ടിപ്പ് സൈറ്റുകളെക്കുറിച്ചുള്ളതായിരുന്നു. യഥാർത്ഥ സ്ഥാപനങ്ങളുടേതിന് സമാനമായ ലിങ്കുകളും പേജുകളും നിർമ്മിച്ച് ഇരകളെ കെണിയിലാക്കുന്ന രീതിയാണ് സൈബർ ക്രിമിനലുകൾ പ്രധാനമായും അവലംബിക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ പണം നഷ്ടപ്പെടാനും വ്യക്തിഗത വിവരങ്ങൾ ചോരാനും സാധ്യതയേറെയാണെന്നും, ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു.



